Friday, December 12, 2014

കാരാട്ട് എം.സി. കോമുഹാജി.


ചെറുപുത്തൂരിലെ ഒരു പൗരപ്രധാനിയും പാരമ്പര്യകര്‍ഷകനുമായിരുന്ന കാരാട്ട് എം.സി. കോമുഹാജി ഒരു കര്‍ഷകന്‍ എന്നതോടൊപ്പം സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ചെറുപുത്തൂരിന്റെ വികസനപ്രക്രിയയില്‍ ഓരോ ഘട്ടങ്ങളിലും അദേഹത്തിന്റെ നിസ്വാര്‍ത്ഥവും സജീവവുമായ പങ്കാളിത്തം അവിസ്മരണീയമത്രേ!

കാരാട്ട് മണ്ണിങ്ങച്ചാലി തറീകുട്ടിഹാജിയുടെ മൂത്തമകനായ കോമുഹാജി നാട്ടില്‍ 'കാരാട്ടെ കാക്ക' എന്നാണറിയപ്പെട്ടിരുന്നത്. പാരമ്പര്യമായി തന്നെ സമ്പന്നനും ഭൂസ്വത്തുള്ളവനുമായിരുന്ന അദ്ദേഹം വലിയ ധര്‍മിഷ്ഠനും പൊതുസേവകനുമായിരുന്നു. ഒരു കാലത്ത് മത-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കോഹാജിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്നതാണ് പ്രധാനമായും ഈ കുറിപ്പിനാധാരം. പഴയകാല കര്‍ഷകരില്‍ നിന്ന്‍ വത്യസ്തമായി ഭൗതിക വിദ്യാഭ്യാസത്തില്‍ അതീവ തല്പരനായിരുന്നു. സമപ്രായക്കാരായ പലരും രണ്ടാം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തിയപ്പോള്‍ അദ്ദേഹം എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി. നെടിയിരുപ്പിലെ ഡി.എം.ആര്‍.ടിയില്‍ (ദേവധാര്‍ സ്കൂള്‍) വെച്ചാണ് എട്ടാം തരം പൂര്‍ത്തിയാക്കിയത്. ഒരു മുഴുസമയ കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ ഉപരിപഠനത്തിനോ ട്രെയിനിംഗിനോ കഴിയാതെപോയി. 

കാര്‍ഷികരംഗത്ത് വളരെ സജീവമായി നിലകൊണ്ട അദ്ദേഹം നാട്ടുകാര്‍ക്കിടയില്‍ പല പുതിയ കൃഷിരീതികളും പരിചയപ്പെടുത്തി. ജപ്പാന്‍ നെല്‍കൃഷി സമ്പ്രദായം നടപ്പിലാക്കിനോക്കുകയുണ്ടായി.ഐ.ആര്‍.8, തൈനാന്‍-3, കള്‍ച്ചര്‍ 18 എന്നീ നെല്‍വിത്തുകള്‍ അന്ന് കൃഷി ചെയ്തിരുന്നു. പട്ടുനൂല്‍പുഴു വളര്‍ത്തല്‍, മള്‍ബറി കൃഷി, ബയോഗ്യാസ് പ്ലാന്‍റ്, ജാതികൃഷി, കൊക്കോകൃഷി എന്നീ വിവിധങ്ങളായ കൃഷിരീതികള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ തല്‍പരനായിരുന്നു എന്നും. നാട്ടിലെ പാടശേഖരകമ്മിറ്റി, കേരകര്‍ഷക കമ്മിറ്റി എന്നീ കര്‍ഷക കൂട്ടായ്മകള്‍ക്ക് എക്കാലവും അദ്ദേഹം നേതൃത്വം നല്കി.

ചെറുപുത്തൂര്‍-മോങ്ങം റോഡ്, മിനിമം ഗ്യാരണ്ടി അടിസ്ഥാനത്തിലുള്ള വൈദ്യുതീകരണം, സ്വന്തമായുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ എന്നീ വികസനപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃപരമായ പങ്ക് വഹിച്ചുപോന്നു. അദേഹത്തിന്റെ സ്ഥലത്തുകൂടെ കടന്നു പോകാത്ത ഒരൊറ്റ റോഡും ചെറുപുത്തൂരിലില്ല. അദ്ദേഹം പഞ്ചായത്ത് മെമ്പറായിരുന്ന കാലത്ത് നിര്‍ധനരായ പല ആളുകള്‍ക്കും വീടുണ്ടാക്കികൊടുക്കുകയോ വീട് റിപ്പയര്‍ ചെയ്തു കൊടുക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ ജനകീയാസൂത്രണം, ത്രിതല പഞ്ചായത്ത് തുടങ്ങിയ ഭരണ നിര്‍വഹണത്തിന്റെ പുതിയ സംവിധാനങ്ങളോ ഫണ്ടുകളുടെ ലോഭമില്ലാത്ത ലഭ്യതയോ ഇല്ലാത്ത ഒരു പിന്നാക്ക കാലഘട്ടത്തിലാണ് ഇതൊക്കെ ചെയ്തിട്ടുള്ളത്. നാട്ടിലെ എല്‍.പി. സ്കൂളിന്റെ പുനരുദ്ധാരണ ഘട്ടത്തില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ അദേഹത്തിന്റെ ശ്രമഫലമായി സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന കെട്ടിടം മഞ്ചേരി എന്‍.ഇ.എസ്. ബ്ലോക്ക്  സ്കീമില്‍   നിന്നുള്ള സഹായത്തോട് കൂടിയാണ് പൂര്‍ത്തിയാക്കിയത്. തികച്ചും നിസ്വാര്‍ത്ഥമായിരുന്നു അദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെന്ന സത്യം വര്‍ത്തമാന കാലഘട്ടത്തിലെ നടപ്പുരീതികള്‍ വെച്ചുനോക്കുമ്പോള്‍ ചിന്തോദീപകമാണ്.

തന്റെ സേവന - വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രോജ്വലവും പ്രൌഢവുമായി നിലനില്‍ക്കുന്ന ഒന്നാണ് ഈയിടെ ജില്ലയിലെ മാതൃകാ ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട പുല്‍പ്പറ്റ പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി. ഡിസ്പെന്‍സറി അദേഹത്തിന്റെ സ്വന്തം പീടികകെട്ടിടത്തിലായിരുന്നു തുടങ്ങിയത്.കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം പലപ്പോഴായി റിപ്പയര്‍ ചെയ്തു ഡിസ്പെന്‍സറി നിലനിര്‍ത്തി. കൂടുതല്‍ കാലം പീടികകെട്ടിടത്തില്‍ ഡിസ്പെന്‍സറി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആരുടേയും പ്രലോഭനമോ സമ്മര്‍ദമോ കൂടാതെ തന്റെ അധീനതയിലുണ്ടായിരുന്ന ചക്കാലപ്പറമ്പില്‍ 24 സെന്റ് സ്ഥലം നല്കി ഡിസ്പെന്‍സറി ചെറുപുത്തൂരിന് നഷ്ടമാകാതെ നിലനിര്‍ത്തി. ഡിസ്പെന്‍സറിയുടെ കാര്യത്തില്‍ സമാനതകളില്ലാത്ത പങ്കാളിത്തമാണ് അദേഹത്തിനുള്ളത് .
ചെറുപുത്തൂര്‍ ഹോമിയോ ഡിസ്പെന്‍സറി


രാഷ്ട്രീയപരമായി കോമുഹാജി മുസ്‌ലീംലീഗുകാരനായിരുന്നു. ചെറുപുത്തൂരില്‍ മുസ്‌ലീംലീഗിന്റെ സ്ഥാപകനും പുല്‍പ്പറ്റ പഞ്ചായത്തില്‍ മുസ്‌ലീംലീഗ് കമ്മിറ്റിയുടെ സ്ഥാപകനേതാക്കളില്‍ ഒരു പ്രധാനിയുമായിരുന്നു. രാഷ്ട്രീയത്തില്‍ നല്ലൊരു സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീംലീഗിന്റെ പിളര്‍പ്പിന്റെ ഘട്ടത്തില്‍ എം.കെ. ഹാജി, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ എന്നീ നേതാക്കളോടൊപ്പം അഖിലേന്ത്യാ ലീഗില്‍ പ്രവര്‍ത്തിച്ചു. ഐക്യപ്പെട്ടപ്പോള്‍ മരണം വരെ ലീഗില്‍ ഉറച്ചു നിന്ന്‍ പ്രവര്‍ത്തിച്ചു.

ദീനീരംഗത്ത്  തനി പിന്തിരിപ്പന്‍ ചിന്താഗതിക്കാരനല്ലാത്തത്തിനാല്‍ എല്ലാവിഭാഗം മതസ്ഥാപനങ്ങളെയും അദ്ദേഹം സഹായിച്ചുപോന്നു. പഴയ കാലത്ത് പള്ളിയില്‍ വെച്ച് നടന്നിരുന്ന സംഘടിത സകാത്ത് വിതരണത്തില്‍ സജീവ പങ്കും നേതൃത്വവും വഹിച്ചു. ജുമുഅ ഖുതുബ മാതൃഭാഷയിലായിരിക്കണമെന്ന ആശയത്തില്‍ ഉറച്ചു നിന്ന വ്യക്തിയായിരുന്നു. തദാവശ്യാര്‍ത്ഥം തന്റെ പാടത്ത് ഒരു പള്ളിക്കു വേണ്ടി വഖ്ഫ് ചെയ്തത് കൂടുതല്‍ സൌകര്യപ്രദമായ ഒരിടം എന്ന നിലയില്‍ ചക്കാലപ്പറമ്പിലേക്ക് മാറ്റി. അതാണ് മസ്ജിദുല്‍ ഹുദ എന്ന ജുമുഅ പള്ളി.
മസ്ജിദുല്‍ ഹുദയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ കോമുഹാജി

മത-രാഷ്ട്രീയ-സാമൂഹിക-കാര്‍ഷിക രംഗത്തെന്ന പോലെ സാംസ്കാരിക രംഗങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മാന്യ ദേഹമായിരുന്നു അദ്ദേഹം. പഞ്ചായത്തില്‍ തനിക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ചു നാട്ടില്‍ സ്വന്തം പീടിക കെട്ടിടത്തില്‍ ഒരു ഗ്രാമീണ പൊതുജന വായനശാല അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അതില്‍ പ്രാദേശിക-ദേശീയ വാര്‍ത്തകള്‍ക്കു പുറമെ ഗ്രാമീണരായ നാട്ടുകാര്‍ക്ക് കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ ശ്രവിക്കുന്നതിനായി ഒരു പഞ്ചായത്ത് റേഡിയോ കൂടി അവിടെ ഉണ്ടായിരുന്നു. അന്ന്‍ അത് ഓപ്പറേറ്റ് ചെയ്തിരുന്നത്  പറമ്പില്‍ മമ്മൂട്ടി മാസ്റ്ററായിരുന്നു. അക്കാലത്ത് പുല്‍പ്പറ്റ പഞ്ചായത്തില്‍ തന്നെ എണ്ണം പറഞ്ഞ കച്ചവടകേന്ദ്രമായിരുന്നു 'കാരാട്ടെ പീടിക' എന്ന സ്വന്തം പീടിക. ധാരാളം ആളുകള്‍ മോങ്ങം ചന്തയിലേക്കും മറ്റും പോയികൊണ്ടിരുന്ന ഒരു 'നാഷണല്‍ ഹൈവേയായിരുന്നു' അന്ന്‍ ചെറുപുത്തൂര്‍-മോങ്ങം പടവരമ്പ്. പലപ്പോഴും യാത്രക്കാരും, പീടികക്ക് മുമ്പില്‍ ഒരു അത്താണിയുണ്ടായിരുന്നത് കൊണ്ട് ചുമടുമായി പോകുന്നവരും രാപ്പകല്‍ ഭേദമില്ലാതെ അവിടെ കേന്ദ്രീകരിച്ചിരുന്നു. ഇന്നത്തെ പോലെ ഗതാഗത സൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഒരത്യാഹിത  സേവനകേന്ദ്രമായി കാരാട്ടെ പീടിക നിലകൊണ്ടിരുന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ട രോഗികള്‍ക്കായി ചാക്ക് കൊണ്ട് നിര്‍മിച്ച 'മഞ്ചല്‍' എന്ന പ്രാകൃത ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായി എന്നും അവിടെ ഉണ്ടായിരുന്നു.

ചെറുപുത്തൂരിലെ ഫൂട്ബാള്‍ ടീമിന് ഊടും പാവും നല്കിയും പന്ത് വാങ്ങികൊടുത്തും കളിച്ചും കളിപ്പിച്ചും നേതൃത്വം നല്കിയ സഗീര്‍കാക്കക്ക് സ്വന്തം പാടത്ത് കളിസ്ഥലമൊരുക്കിയത് കാരാട്ടെ കാക്കയായിരുന്നു എന്നതും നാം മറന്നുകൂടാ.

ഒളമതിലിലെ നിലവില്‍ വന്ന റേഷന്‍ ഷാപ്പിന് ഒളമതിലില്‍ തന്നെയുള്ള മുണ്ടുപാലത്തിങ്ങല്‍ എന്ന സ്ഥലത്ത് ആദ്യമായി തുടക്കം കുറിച്ചതും കോമുഹാജിയെന്ന കാരാട്ടെ കാക്കാന്റെ ശ്രമഫലമായിട്ടാണ്.

ബഹുമുഖങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, നാടിന്റെ ഗതകാല ചരിത്രത്തില്‍ അനിഷേധ്യ സ്ഥാനമാര്‍ഹിക്കുന്ന കോമുഹാജിയെ എക്കാലവും നാം സ്മരിക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് ഹോമിയോ ഡിസ്പെന്‍സറിയുടെ പേരിലെങ്കിലും ഒരു മരണാനന്തര ബഹുമതി എന്ന നിലയില്‍ നാം അദേഹത്തെ ആദരിക്കേണ്ടതുണ്ട്. പുല്‍പ്പറ്റ പഞ്ചായത്ത്  ഹോമിയോ ഡിസ്പെന്‍സറി കോമുഹാജിയുടെ നാമധേയത്തില്‍ അദേഹത്തിന്റെ സ്മാരകമായി നിലനിര്‍ത്തണം. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം .ചെറുപുത്തൂര്‍ക്കാര്‍ക്കുണ്ട്. ഒരു കാലത്ത് ഒരു നാടിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിന്  ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്ന ആ വലിയ മനുഷ്യന് സര്‍വ്വശക്തന്‍ അര്‍ഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ.


പിന്‍കുറി:ചെറുപുത്തൂരിന്റെ ഇന്നോളമുള്ള വളര്‍ച്ചയുടെ ഓരോ ദശാസന്ധികളിലും തന്റേതായ സകല കഴിവുകളും ഉപയോഗപ്പെടുത്തിയ ജീവിതം കൊണ്ട് എളിയവനെങ്കിലും കര്‍മ്മം കൊണ്ട് മഹാനുമായിരുന്ന ഒരു വ്യക്തിയെ മുതിര്‍ന്നവര്‍ ഓര്‍ക്കുന്നതിനും വളര്‍ന്ന് വരുന്നവര്‍ക്ക് പരിചയപ്പെടുന്നതിനുമുള്ള ഒരെളിയ ശ്രമം മാത്രമാണിത്. ഇതില്‍ എന്തെങ്കിലും വിട്ടുകളയാനോ കൂട്ടിച്ചേര്‍ക്കാനോ ഉണ്ടെങ്കില്‍ നാല്‍കാവുന്നതാണ്. 

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets